പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളെ മാധ്യമങ്ങൾ അനാവശ്യമായി വലുതാക്കിയെന്നാരോപിച്ച് കോൺഗ്രസ് എംപി വി.കെ. ശ്രീകണ്ഠൻ രംഗത്ത്.രാഹുലിനെതിരെ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് അവർ ശ്രമിച്ചത്, വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്‍റെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ എന്നും ശ്രീകണ്ഠൻ ചോദിച്ചു. രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കുന്നതിനോ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും എന്തിനാണ് രാഹുലിനെതിരെ പ്രതിഷേധിക്കുന്നതെന്നും എംപി ചോദ്യം ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തുമെന്ന് സൂചന. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരുമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്നതാണ് രാഹുൽ–ഷാഫി വിഭാഗത്തിന്റെ തീരുമാനം.
രാഹുലിന്റെ സാന്നിധ്യത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയും ഡിവൈഎഫ്ഐയും തീരുമാനിച്ചിരിക്കുന്നത്. എംഎൽഎ ഓഫീസിലോ ഔദ്യോഗിക പരിപാടികളിലോ അദ്ദേഹം പങ്കെടുക്കുകയാണെങ്കിൽ പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പും ഇരു സംഘടനകളും നൽകി.






