കൊച്ചി: സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും നടന്ന അപവാദ പ്രചാരണങ്ങളിൽ പ്രതികരിച്ച് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനും സിപിഎം എറണാകുളം ജില്ലാ നേതാവ് കെ.ജെ. ഷൈനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
അടിസ്ഥാനരഹിതവും വ്യാജവുമായ പ്രചാരണം കോൺഗ്രസ് പ്രവർത്തകൻ എം.ബി. ഗോപാലകൃഷ്ണൻ ആരംഭിച്ചതാണെന്നും പിന്നീട് സോഷ്യൽ മീഡിയയും ചില പത്രങ്ങളും അത് ഏറ്റെടുത്തതാണെന്നും എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ ആരോപിച്ചു. “ആദ്യ ഘട്ടത്തിൽ പേരോ ചിത്രമോ ഉപയോഗിച്ചിരുന്നില്ല, അതിനാൽ നിയമനടപടിയിലേക്ക് പോയില്ല. എന്നാൽ പിന്നീട് എന്റെ ചിത്രം, പേര് എന്നിവ വെച്ചുകൊണ്ട് പ്രചാരണം നടത്തി. രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമമാണിത്. ബോധപൂർവ്വവും രാഷ്ട്രീയ പ്രേരിതവുമായ നടപടിക്കെതിരെ പരാതി നൽകി,” അദ്ദേഹം വ്യക്തമാക്കി.
സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും, പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ‘ഒരു ബോംബ് വരുന്നുണ്ട്’ എന്ന പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ടതാണെന്നും സിപിഎം നേതാവ് കെ.ജെ. ഷൈൻ ആരോപിച്ചു. “രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അവരുടെ നിസ്സഹായാവസ്ഥയാണ് ഇത്തരം അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ,” ഷൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലൈംഗിക കുറ്റാരോപണവുമായി ബന്ധപ്പെട്ട വിവാദം കൊണ്ടുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മറയ്ക്കാനാണ് പുതിയ അപവാദ പ്രചാരണങ്ങൾ ഉയർത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






