രാജസ്ഥാൻ: ലിവ്-ഇൻ പങ്കാളിയുടെ പരിഹാസം കാരണം മൂന്ന് വയസ്സുകാരിയായ മകളെ താരാട്ടുപാടി ഉറക്കിച്ച ശേഷം തടാകത്തിൽ എറിഞ്ഞ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മീറിലെ അന സാഗർ തടാകത്തിലാണ് സംഭവം നടന്നത്.
പുലർച്ചെ പട്രോളിംഗിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ് ശർമ്മ, സംശയാസ്പദമായി ഒറ്റയ്ക്കുനടക്കുന്ന സ്ത്രീയെ കണ്ടത്. ചോദ്യം ചെയ്തപ്പോൾ അവൾ അഞ്ജലി ആണെന്നും മകളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയെങ്കിലും യാത്രയ്ക്കിടെ കുട്ടിയെ കാണാതായെന്നും പറഞ്ഞു.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ, സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി മകളെ കരുതിക്കൊണ്ട് തടാകത്തിന് ചുറ്റും നടക്കുന്നത് കണ്ടു. എന്നാൽ പുലർച്ചെ 1:30-നുള്ള ദൃശ്യങ്ങളിൽ അവൾ തനിച്ചാണ്, ഫോണിൽ സംസാരിക്കുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. മകളെ കാണാതായെന്ന അവളുടെ മൊഴി സംശയാസ്പദമായതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
ബുധനാഴ്ച രാവിലെ അന സാഗർ തടാകത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആദ്യ വിവാഹത്തിൽ നിന്നുള്ള മകളെ ചൊല്ലി ലിവ്-ഇൻ പങ്കാളി നിരന്തരം പരിഹസിച്ചതിൽ മനംനൊന്ത് കൊലപാതകം നടത്തിയതായി അഞ്ജലി സമ്മതിച്ചു.






