മുംബൈ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ആകർഷകമായ പരസ്യങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ എത്രത്തോളം ഭീകരമാണെന്ന് തെളിയിക്കുന്ന സംഭവമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേവലം 299 രൂപയുടെ കുർത്തി വാങ്ങാൻ ഫേസ്ബുക്ക് പരസ്യത്തിൽ ക്ലിക്ക് ചെയ്ത മലയാളി നഴ്സിനാണ് അഞ്ച് ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ നഷ്ടമായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയും ഹോസ്റ്റലിൽ താമസിക്കുകയും ചെയ്യുന്ന യുവതിയാണ് അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത സൈബർ തട്ടിപ്പിന് ഇരയായത്. ഏപ്രിൽ 16 നും 20 നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് യുവതിയുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർ ശൂന്യമാക്കിയത്.
കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫേസ്ബുക്ക് പേജിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. പരസ്യത്തിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത യുവതിയെ വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ഷിപ്പിംഗ് ചാർജ്, ജിപിഎസ് ട്രാക്കിംഗ് ഫീ, വെരിഫിക്കേഷൻ കോഡ്, അഡ്രസ് കൺഫർമേഷൻ എന്നിങ്ങനെ വിശ്വസനീയമെന്നു തോന്നുന്ന വിവിധ കാരണങ്ങൾ പറഞ്ഞാണ് ഇവർ പണം ആവശ്യപ്പെട്ടത്. ഓരോ തവണ പണമയക്കുമ്പോഴും ഇത് ഉടൻ തന്നെ റീഫണ്ട് ചെയ്യുമെന്നും ഓർഡർ ചെയ്ത വസ്ത്രം ഉടൻ ഡെലിവറി ചെയ്യുമെന്നും തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു. വ്യാജ ഡെലിവറി ഏജന്റുമാരെന്ന വ്യാജേന നിരന്തരം ഫോണിൽ ബന്ധപ്പെട്ടും സന്ദേശങ്ങൾ അയച്ചുമാണ് ഇവർ യുവതിയെ ചതിയിൽപ്പെടുത്തിയത്.
പല ഘട്ടങ്ങളിലായി ഒരു ലക്ഷം രൂപ കൈമാറിയ ശേഷവും വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ച് വിവരം അറിയിക്കുകയും ദിയോനാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പരസ്യങ്ങളും വാട്‌സ്ആപ്പ് നമ്പറുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, അവിശ്വസനീയമായ ഓഫറുകൾ നൽകുന്ന സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വീഴരുതെന്നും അപരിചിതർക്ക് പണം കൈമാറുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്നും പോലീസ് കർശന നിർദ്ദേശം നൽകുന്നുണ്ട്.




