തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വിധി നാളെ പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ശിക്ഷ വിധിയുടെ വാദം നാളെ കോടതി കേൾക്കും. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കൊലപതാകം, തെളിവ് നശിപ്പിക്കൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീകുറ്റങ്ങൾ തെളിഞ്ഞു. കേദലിനെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചു. പ്രതിക്ക് മാനസിക പ്രേശ്നങ്ങളില്ലെന്ന് കോടതി പറഞ്ഞു. മാതാപിതാക്കളോടും ബന്ധുക്കളോടും കടുത്ത വൈരാഗ്യം പ്രതിക്കുണ്ടായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിച്ചു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
2017 ഏപ്രിൽ മാസം അഞ്ചാം തീയതിയാണ് മൂന്ന് പേരെ കേദൽ കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തിനു ശേഷമാണു ബന്ധുവായ ലളിതയെ കൊലപ്പെടുത്തിയത്. തുടർന്ന് എട്ടാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിച്ചതോടെ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കേദലിനെ പിടികൂടാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും പ്രതി ചെന്നൈയിലേക്ക് രക്ഷപ്പെടുകയായിട്ടിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് പോലീസ് കേദലിനെ അറസ്റ്റ് ചെയ്തത്.






