കോയമ്പത്തൂർ: വിവാഹിതരായി ദിവസങ്ങൾക്കകം നവദമ്പതികൾ കബളിപ്പിച്ചത് 112 പേരെ. കയ്യിൽ മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. 1,000 മുതൽ 4,000 രൂപ വരെ തട്ടിയ സുഗുണാപുരം പഴയ പള്ളി തെരുവിൽ മുഹമ്മദ് റിസ്വാൻ (21), ഭാര്യ ശർമിള (20) ഇരുവരെയും കൗണ്ടംപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുൻപു പ്രണയിച്ചു വിവാഹിതരായ ഇരുവരും ചേർന്നാണു പദ്ധതി നടപ്പാക്കിയത്. കാൾ ടാക്സി ഡ്രൈവറായ റിസ്വാൻ വിവാഹ ശേഷം ഭാര്യയുമൊത്തു തനിച്ചു താമസിക്കാനുള്ള പണം കണ്ടെത്തനാണ് ഇത്തരത്തിൽ തട്ടിപ്പിനിറങ്ങിയത്.
ജൂൺ 15നു തെലുങ്ക് പാളയം സ്വദേശി ശക്തിവേൽ നടത്തിവരുന്ന സങ്കന്നൂർ – നല്ലാം പാളയം റോഡിലെ ഇറച്ചിക്കടയിലാണ് ഇരുവരും എത്തിയത്. വിൽപന കഴിഞ്ഞു കട വൃത്തിയാക്കി ഇറങ്ങാൻ നേരമെത്തിയ ഇരുവരും ആശുപത്രിയിൽ പോകണമെന്നും എടിഎം കാർഡ് പ്രവർത്തിക്കാത്തതിനാൽ ചികിത്സ ലഭിച്ചില്ലെന്നും അറിയിച്ചു. 2,000 രൂപ നൽകിയാൽ പണം തിരിച്ചു ജി പേ ചെയ്യാമെന്നു പറഞ്ഞതോടെ ശക്തിവേൽ പണം നൽകി. ഉടൻ 2,000 രൂപ അയച്ചു നൽകിയതായുള്ള സ്ക്രീൻഷോട്ട് കാണിക്കുകയും ചെയ്തു. വീണ്ടും 2,000 രൂപ കൂടി ആവശ്യപ്പെട്ടു. പണം നൽകുകയും വീണ്ടും ജി പേ വഴി പണം അയച്ചതായുള്ള സ്ക്രീൻഷോട്ട് കാണിക്കുകയും ചെയ്തു.
ദമ്പതികൾ പോയശേഷം മെസേജ് പരിശോധിച്ചപ്പോഴാണു പണം ലഭിച്ചില്ലെന്ന് അറിയുന്നത്. ഇവർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചിട്ടു കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ ശക്തിവേൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഇവർ ഒട്ടേറെപ്പേരെ കബളിപ്പിച്ചതായും ചെറിയ തുക ആയതിനാൽ പരാതി ലഭിച്ചില്ലെന്നും കണ്ടെത്തിയത്. സൈബർ ക്രൈം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും പിടികൂടി മൊബൈൽ പരിശോധിച്ചപ്പോഴാണു ഒട്ടേറെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സുഹൃത്തായ കാൾ ടാക്സി ഡ്രൈവർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത്.
ജി പേ വഴി പണം അയയ്ക്കുന്നതിനു മുൻപായി പേ എന്നും റിക്വസ്റ്റ് എന്നും വരുന്നതിൽ റിക്വസ്റ്റ് നൽകിയാൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടു പണം നൽകിയവർ പിന്നീട് മാത്രമേ മെസ്സേജ് പരിശോധിക്കൂവെന്ന് അറിഞ്ഞാണ് റിസ്വാൻ ഭാര്യയുടെ സഹായത്തോടെ 112 പേരെയും കബളിപ്പിച്ചത്. ബ്ലോക്ക് ചെയ്ത നമ്പർ പ്രകാരം ഇതുവരെ 2 ലക്ഷം രൂപയോളം ഇരുവരും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.






