കോഴിക്കോട്: രാജിവെച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. കെപിസിസിക്ക് രാജിക്കത്ത് നൽകിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നിജേഷ്, കോൺഗ്രസിൽ തന്നെ തുടരുമെന്നും മരണംവരെ മറ്റൊരു രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും വ്യക്തമാക്കി. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ അസത്യവും അർദ്ധസത്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതും പിന്നീട് നൽകിയ പ്രചാരണ ചുമതലയുമായി ബന്ധപ്പെട്ട അസന്തോഷവുമാണ് രാജിക്ക് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് നിജേഷ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം സംഘടനാപരമായ ചില കാര്യങ്ങളിൽ കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും അത് പുറത്തുവിടാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്ന നിലപാടിലാണ് താൻ തുടരുന്നതെന്നും, പ്രസ്ഥാനത്തിന് ഹാനികരമായ ഒരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




