മുംബൈ: പുണെയിൽ ഒൻപത് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ ശാന്താറാം ദുര്യോധൻ ചവാനും രണ്ടാംഭാര്യ ചിങ്കി ബോസ്ലെയും ആണ് പിടിയിലായത്. കൊല്ലപ്പെട്ടത് ശാന്താറാമിന്റെ ആദ്യവിവാഹത്തിലെ മകൾ അനാമികയാണ്.
സ്കൂൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തുവന്ന പരീക്ഷാഫലത്തിൽ അനാമികയ്ക്ക് രണ്ടാം റാങ്കായിരുന്നു ലഭിച്ചത്. അതേസമയം, ശാന്താറാമിന്റെ രണ്ടാംഭാര്യയിലെ മകൻ ഒന്നാം റാങ്ക് നേടിയിരുന്നു. ഇതിനെ തുടർന്ന് സഹോദരനുമായി താരതമ്യം ചെയ്ത് അനാമികയെ പ്രതികൾ പരിഹസിച്ചതായും പോലീസ് പറഞ്ഞു.
ഇതിൽ മനംനൊന്ത അനാമിക സഹോദരന്റെ സ്കോർ കാർഡിൽ മാർക്കും റാങ്കും തിരുത്താൻ ശ്രമിച്ചു. ഇത് കുട്ടികൾക്കിടയിൽ തർക്കത്തിന് ഇടയാക്കിയതോടെ ശാന്താറാം ഇടപെടുകയും രോഷാകുലനായി മകളെ മർദിക്കുകയുമായിരുന്നു. പിന്നാലെ മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവം മറച്ചുവെയ്ക്കാനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. സ്ഥലത്തെത്തിയ പോലീസിന് പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്താനായത്. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കുറ്റകൃത്യം മറച്ചുവെച്ചതിനുമാണ് രണ്ടാനമ്മക്കെതിരെയും കേസ് എടുത്തത്.




