തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വീട്ടിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറിയതായി ഇൻ്റലിജൻസ് അറിയിച്ചു. സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ കേസെടുക്കേണ്ടി വരാമെന്നും, സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, മന്ത്രിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് സ്വമേധയാ കേസെടുക്കില്ലെന്നാണ് നിലപാട്. ഗാർഹിക പീഡനമോ കയ്യേറ്റമോ ഉണ്ടായതായി ബിന്ദു മേനോൻ നേരിട്ട് പരാതി നൽകുന്ന പക്ഷം മാത്രമേ അന്വേഷണത്തിന് തുടക്കമിടാനാകൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേട്ടുകേൾവി പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്താൽ നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പൊലീസ് വാദം.
ഇതിനിടെ, ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. വാളകത്തെ വീട്ടിൽ മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായും അതിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോൾ മന്ത്രിയുടെ സ്റ്റാഫുകൾ തടഞ്ഞതായും ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതായും ബിന്ദു ആരോപിച്ചു. അടിയന്തര സഹായ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നാണ് ആരോപണം. ഈ ദുരനുഭവം മുഖ്യമന്ത്രിയുടെ മകളെ ഉൾപ്പെടെ അറിയിച്ചിരുന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.






