ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുൻപുള്ള കേസുകളില്‍ കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കുന്നത് ഷോ-കോസ് നോട്ടീസ് നല്‍കാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടീസ് നല്കുന്നതില് പരാജയപ്പെട്ടാല്‍, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങള്‍ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 1962-ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 (2) പ്രകാരം, നിശ്ചിത സമയപരിധിക്കുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെങ്കില്‍, പിടിച്ചെടുത്ത സാധനങ്ങള്‍ വിട്ടയക്കാൻ ഇറക്കുമതിക്കാരന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രൊവിഷണല്‍ റിലീസ് ഓർഡറുകള്‍ വഴി നിയമപരമായ സമയപരിധികള്‍ മറികടക്കാനാവില്ലെന്ന് ഈ വിധി വ്യക്തമാക്കുന്നു. 2018-ന് മുൻപുള്ള കേസുകളില്‍, ഉദ്യോഗസ്ഥരുടെ അനാവശ്യ കാലതാമസത്തില്‍ നിന്ന് ഇറക്കുമതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണിത്.






