മുംബൈ: മഹാരാഷ്ട്രയിൽ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻസിപി (അജിത് പവാർ പക്ഷം) നേതാവിന്റെ രാജിക്ക് പിന്നാലെ ബിജെപി മന്ത്രിയും രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവെന്നാണ് മന്ത്രി ജയ്കുമാർ ഗോരെയ്ക്കെതിരായ ആരോപണം.
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമർശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, വീണ്ടും അവരെ ഉപദ്രവിക്കുകയാണെന്നായിരുന്നു വട്ടേറ്റിവറിന്റെ ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





