തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വീണ്ടും സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13-കാരനാണ് പുതിയതായി രോഗബാധിതനായത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പുതിയ രോഗബാധിതനായ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. രോഗബാധിതരിൽ നാല് കുട്ടികളുമുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) മരിച്ചിരുന്നു. റഹീമിനൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരാളെയും സമാന ലക്ഷണങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കോട്ടയം സ്വദേശി ശശിയെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് റഹീമും സഹപ്രവർത്തകനും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ ഉത്തരവിട്ടു. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. തുടർച്ചയായ മരണങ്ങളും രോഗബാധയും പ്രദേശവാസികളിൽ ആശങ്ക പരത്തിയിരിക്കുകയാണ്.






