ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇ-കൊമേഴ്സ് ചട്ടങ്ങളിൽ മാറ്റവുമായി കേന്ദ്രസർക്കാർ. ഉൽപ്പന്നങ്ങളുടെ വില, ഡിസ്കൗണ്ട്, സെർച്ച് റിസൾട്ടുകൾ, സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ, ഉപഭോക്തൃ പരാതികൾ, വ്യക്തിഗത വിവരങ്ങളുടെ ഉപയോഗം തുടങ്ങിയ മേഖലകളിലാണ് പുതിയ വ്യവസ്ഥകൾ.
ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്സ്) ചട്ടങ്ങൾ, 2020 ഭേദഗതി ചെയ്തു. പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ വിപണന രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഡിസ്കൗണ്ട് പ്രഖ്യാപനങ്ങളിൽ കൂടുതൽ സുതാര്യത
വലിയ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതികൾക്ക് പുതിയ ചട്ടങ്ങളോടെ നിയന്ത്രണമുണ്ടാകും. ഒരു ഉൽപ്പന്നത്തിന് ഡിസ്കൗണ്ട് പ്രഖ്യാപിക്കുമ്പോൾ കുറച്ച വിലയ്‌ക്കൊപ്പം മുൻ വിലയും വ്യക്തമാക്കണം. ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള 30 ദിവസത്തിനിടെ ഉൽപ്പന്നത്തിന് നൽകിയ ഏറ്റവും കുറഞ്ഞ വിലയായിരിക്കും മുൻ വിലയായി കണക്കാക്കുക.
ഇതോടെ 50 ശതമാനമോ 60 ശതമാനമോ വിലക്കുറവെന്ന തരത്തിലുള്ള അവകാശവാദങ്ങൾ യഥാർഥമാണോ എന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാൻ സാധിക്കും.
പണം നൽകി സെർച്ച് റിസൾട്ടിൽ മുന്നിലെത്തിക്കാനാകില്ല
ഉപഭോക്താവ് തിരയുന്ന ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രസക്തി കുറച്ച് സെർച്ച് റിസൾട്ടുകൾ ക്രമീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും. പ്ലാറ്റ്ഫോമിന്റെ സ്വന്തം ഉൽപ്പന്നങ്ങളോ കൂടുതൽ വിലയുള്ള ഉൽപ്പന്നങ്ങളോ പണം നൽകി തിരച്ചിൽ ഫോ സ്പോൺസർ ചെയ്യുന്നതോ ആയ ലിസ്റ്റിങ്ങുകൾ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ലേബലങ്ങളിൽ മുൻനിരയിലെത്തിക്കുന്ന രീതികൾക്കും പുതിയ ചട്ടങ്ങൾ ബാധകമാകും.
പണം നൽകി പ്രദർശിപ്പിക്കുന്നതോ സ്പോൺസർ ചെയ്യുന്നതോ ആയ ലിസ്റ്റിങ്ങുകൾ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ലേബൽ ചെയ്യുകയും വേണം.
‘ഡാർക്ക് പാറ്റേണുകൾക്കും’ നിയന്ത്രണം
ഉപഭോക്താക്കളെ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന ‘ഡാർക്ക് പാറ്റേൺ’ രീതികൾക്കെതിരായ നിയന്ത്രണങ്ങളും ശക്തമാക്കും. തെറ്റായ തിരക്ക് സൃഷ്ടിക്കൽ, ആവശ്യപ്പെടാത്ത ഉൽപ്പന്നങ്ങൾ കാർട്ടിൽ ചേർക്കൽ, സബ്സ്ക്രിപ്ഷൻ കെണികൾ, പരസ്യങ്ങളെ മറ്റ് ഉള്ളടക്കമായി അവതരിപ്പിക്കൽ തുടങ്ങിയ രീതികൾക്ക് നിയന്ത്രണമുണ്ടാകും.
പ്ലാറ്റ്ഫോമുകൾ വർഷത്തിലൊരിക്കൽ സ്വയം പരിശോധന നടത്തുകയും ചട്ടങ്ങൾ പാലിക്കുന്നുവെന്ന സർട്ടിഫിക്കറ്റ് ശ്രദ്ധേയമായി പ്രദർശിപ്പിക്കുകയും വേണം.
പരാതികൾക്കും വ്യക്തിഗത വിവരങ്ങൾക്കും പുതിയ വ്യവസ്ഥകൾ
ഉപഭോക്താവ് പരാതി നൽകുമ്പോൾ അത് രേഖപ്പെടുത്തിയതിന്റെ പകർപ്പ് പരാതിക്കാരന് നൽകണം. ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ സംവിധാനവുമായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ഏകോപനവും ശക്തമാക്കും.
2025ൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈന് ലഭിച്ച 17,71,622 പരാതികളിൽ 5,11,196 പരാതികൾ ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ടവയായിരുന്നു.
ഉൽപ്പന്നത്തിന്റെ കാലാവധി, റിട്ടേൺ-റീഫണ്ട് വ്യവസ്ഥകൾ, വാറന്റി, ഡെലിവറി, പേയ്മെന്റ് തുടങ്ങിയ വിവരങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങുന്നതിന് മുമ്പ് ലഭ്യമാക്കണം. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇറക്കുമതിക്കാരന്റെ വിവരങ്ങളും ഉത്ഭവ രാജ്യവും വ്യക്തമാക്കേണ്ടതുണ്ട്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിർദിഷ്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുമ്പ് വ്യക്തമായതും സജീവവുമായ സമ്മതം നേടണമെന്നും പുതിയ ചട്ടങ്ങളിൽ നിർദേശിക്കുന്നു. മൊത്തത്തിൽ, ഓൺലൈൻ ഷോപ്പിങ്ങിലെ വിലനിർണയം മുതൽ പരാതിപരിഹാരവും വ്യക്തിഗത വിവരങ്ങളുടെ ഉപയോഗവും വരെയുള്ള വിവിധ ഘട്ടങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് ഭേദഗതികളുടെ ലക്ഷ്യം.


