ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇതുവരെ കസ്റ്റഡിയിൽ എടുത്തത് 220 പേരെ. ഇതിനോടകം 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിലാണ്. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്ത 3D മാപ്പിങ് അടക്കമുള്ള സംവിധാനങ്ങൾ എൻഐഎ അന്വേഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.






