ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. സത്യപാലൻ എന്നിവർ സുധാകരന്റെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തി.
വി.എസ്. അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാര വിതരണം ചടങ്ങിലേക്ക് നേതാക്കൾ സുധാകരനെ ക്ഷണിക്കുകയും ചെയ്തു. കുട്ടനാട്ടിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ എം.എ. ബേബി, എം.വി. ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.
സിപിഎം നേതൃത്വത്തിനെതിരെ ജി. സുധാകരൻ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് അനുനയ നീക്കം. വരാനിരിക്കുന്ന പാർട്ടി പരിപാടികളിൽ സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് പാർട്ടി നേതാക്കൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
സുധാകരന്റെ പരാതികളിൽ സ്വീകരിച്ച നടപടികൾ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തിയതായും, പാർട്ടി നേതാക്കൾക്കെതിരെ പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു. എന്നാൽ, പാർട്ടി പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും പാർട്ടി നടപടികളിൽ തൃപ്തനല്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.






