തിരുവനന്തപുരം: സംഘപരിവാറിന്റെ വഴിയാണ് കേരളത്തിൽ സി.പി.എം. നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് വർഗീയതയ്ക്ക് തീ കൊളുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ വർക്കലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും വർഗീയത പറഞ്ഞ് അതിനെ തകർക്കാൻ ആരും ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞു. അത്തരത്തിലുള്ള നീക്കങ്ങളെ ചെറുക്കാൻ യു.ഡി.എഫിന് ശക്തിയുണ്ടെന്നും, വോട്ടുകൾ ലഭിക്കും എന്ന പേരിൽ വർഗീയത പ്രചരിപ്പിക്കുന്നവരെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ്. സർക്കാരിന്റെ പത്തു വർഷത്തെ ഭരണത്തിൽ കേരളം പിന്നോട്ടുപോയതായും സംസ്ഥാനം 25 വർഷം പിന്നിലേക്ക് തള്ളപ്പെട്ടതായും, യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ബദൽ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണെന്ന് യു.ഡി.എഫ്. പറഞ്ഞിരുന്നുവെങ്കിലും അത് വെന്റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നതാണ് ഇപ്പോൾ ജനങ്ങളുടെ സംശയമെന്നും സതീശൻ പരിഹസിച്ചു. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയത്.
മുദ്രാവാക്യം വിളിച്ചതുകൊണ്ട് കഴുത്ത് ഉളുക്കുമെന്ന് പറയുന്നത് ആദ്യമായാണ് കേൾക്കുന്നതെന്നും, കെ.എസ്.യു. പ്രവർത്തകർക്ക് വധശ്രമം ചുമത്തി കേസെടുത്തത് അന്യായമാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സർക്കാർ വന്നാൽ ഇത്തരം സംഭവങ്ങൾ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി. വർക്കലയിലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് മണ്ഡലത്തിലെ മര്യനാട്ടിൽ നടന്ന സ്വീകരണ യോഗം ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ മണ്ഡലത്തിൽ മാമത്തും വാമനപുരത്ത് കല്ലറയിലും നെടുമങ്ങാട്ടും സ്വീകരണ യോഗങ്ങൾ നടന്നു. മറ്റ് മണ്ഡലങ്ങളിലെ സ്വീകരണം വ്യാഴാഴ്ച നടക്കും. ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ, യു.ഡി.എഫ്. നേതാക്കളായ ബെന്നി ബെഹനാൻ എം.പി., വി.കെ. ശ്രീകണ്ഠൻ എം.പി., വി.കെ. ഫൈസൽ ബാബു, വി.എസ്. ശിവകുമാർ, എം.എം. ഹസൻ, പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ്, ഷാനിമോൾ ഉസ്‌മാൻ, എം. വിൻസെന്റ് എം.എൽ.എ., പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചു.




