തിരുവനന്തപുരം: ദേശീയപാത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക നേരിട്ട് അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിധിൻ ഗഡ്കരിയെ നേരിട്ട് കാണും. ജൂൺ 3, 4 തീയതികളിൽ മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കും. ദേശീയപാത തുടർപ്രവർത്തനങ്ങളും ഗഡ്കരിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ധരിപ്പിക്കും. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചക്കുള്ള സമയം തേടിയിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം തുടർച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞ ദിവസം ഡീബാര്‍ ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പാത അതോറിറ്റിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം ദേശീയപാതാ നിര്‍മ്മാണത്തില്‍ ദേശീയപാതാ അതോറിറ്റി വീഴ്ച സമ്മതിക്കുകയും തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു.






