കോട്ടയം: ജല അതോറിറ്റി മാസങ്ങളായി നടത്തുന്ന പൈപ്പ് ഇടൽ തീരുന്നില്ല, ജനം ദുരിതത്തിൽ. മുളങ്കുഴ– ചിങ്ങവനം റോഡിൽ നാലര കിലോമീറ്ററാണ് ഇരുവശവും പൈപ്പിടാനായി കുഴിച്ചത്. പൈപ്പ് ഇട്ടതിന് ശേഷം മണ്ണിടുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പാക്കിൽ കവല മുതൽ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ സൈഡ് കൊടുക്കാനായി റോഡിന്റെ വശങ്ങളിലേക്ക് ഇറക്കിയാൽ താഴ്ന്നുപോകുന്നു. കാരമൂട് പള്ളിക്കു മുൻവശം മുതൽ പാക്കിൽ കവലയിലേക്കുള്ള റോഡിൽ ഇരുന്നൂറ് മീറ്റർ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് ഡ്രൈവർമാർ പറയുന്നു.
പന്നിമറ്റം എഫ്സിഐ ഗോഡൗണിൽ നിന്നും ടൺകണക്കിന് ധാന്യങ്ങളുമായി വരുന്ന ലോറികൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ വശത്തേക്കിറക്കിയാൽ മറിയുമെന്ന് സമീപവാസികൾ പറഞ്ഞു. ഇതു വഴി വരുന്ന വലിയ വാഹനങ്ങൾ വശങ്ങളിലേക്ക് ഇറക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് നിത്യസംഭവമാണ്. റോഡ് നന്നാക്കാൻ ജല അതോറിറ്റി അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയും ഇല്ലെന്നു നാട്ടുകാർ പറഞ്ഞു.






