തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതി ആയ പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നതാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, പദ്ധതിക്കെതിരെ എൽഡിഎഫ് ഘടകകക്ഷികളിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്.
കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അല്ലാത്ത പക്ഷം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ നേതൃത്വവുമായി അനുനയചർച്ച നടത്തും.
അതേസമയം, പദ്ധതിക്കെതിരെ എഐഎസ്എഫ്, എഐവൈഎഫ് ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. പിഎം ശ്രീ കരാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വിവാദം മുന്നണി തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. സിപിഐ ഉയർത്തിയ വിഷയങ്ങളും ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും ഇടതുമുന്നണി യോഗം ഉടൻ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം, കരാർ റദ്ദാക്കണമെന്നതാണ് സിപിഐയുടെ അന്തിമ നിലപാട് അതിൽ നിന്ന് പിന്മാറാനില്ല എന്ന് വ്യക്തമാക്കി. സംസ്ഥാന ഘടകങ്ങൾ വിഷയം വിശദമായി ചർച്ച ചെയ്യണമെന്ന് എംഎ ബേബി മറുപടി നൽകിയതായി ഡി രാജ പറഞ്ഞു.










