ബലാത്സംഗ കേസിൽ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടൻ ഒളിവിലാണെന്നും പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്നും രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു. മുൻകൂർ ജാമ്യപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സഗ കേസിൻ്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നു.
വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബലാൽസംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വേടൻ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വാദം കേൾക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിർദേശം നൽകിയിരുന്നു.






