മലപ്പുറം : ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസ് ജീവനക്കാരൻ യാത്രക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു ബസ് യാത്രക്കാരനായ വഴിക്കടവ് സ്വദേശി അലൻ തോമസിന് നേരെ ബസ് ജീവനക്കാരൻ ആക്രമണം നടത്തിയത്. യാത്രക്കിടെ പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ അനീഷ് അതിന് വഴങ്ങിയില്ല.
പിന്നീട് ബസ് വഴിയിൽ നിർത്തുന്നതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കത്തിൽ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു. പിന്നീട് ഡ്രൈവർ സ്വമേധയാ ബസ് നിർത്തിക്കൊടുക്കുകയായിരുന്നു. എന്നാൽ നിലമ്പൂരിൽ ബസ് എത്തുകയും അലൻ പുറത്തിറങ്ങി ലഗേജ് എടുക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ അനീഷ് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും അലൻ പറഞ്ഞു. സംഭവത്തിൽ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്






