തിരുവനന്തപുരം: കേരള പൊലീസ് വെടിവയ്പ് പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകളുടെ 10724.9 കിലോ കാലിത്തിരകൾ ( എംപ്റ്റി ഫയേഡ് കെയ്സ്) ഇ ലേലത്തിലൂടെ വിൽക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. കിലോയ്ക്ക് 525 രൂപയാണ് അടിസ്ഥാന വില. ആകെ മൂല്യം 56.30 ലക്ഷം രൂപ. കേന്ദ്ര സർക്കാർ സ്ഥാപനമായ മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപറേഷൻ മുഖേനയാണ് ലേലം. 4 വർഷം മുൻപാണ് കാലിത്തിരകൾ അവസാനമായി ലേലം ചെയ്തത്. വ്യാവസായിക ആവശ്യങ്ങൾക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.
വെടിയുണ്ടയുടെ ഒപ്പമുള്ള വെടിമരുന്ന് നിറച്ച പിച്ചള ഭാഗമാണ് കെയ്സ്. വെടിയുതിർക്കുമ്പോൾ വെടിയുണ്ട പുറത്തു പോകുകയും കെയ്സ് തെറിച്ചു പുറത്തേക്കു വീഴുകയും ചെയ്യും. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ഇവ സൂക്ഷിച്ച ശേഷം ഓരോ വർഷവും തിരുവനന്തപുരത്ത് പൊലീസ് ചീഫ് സ്റ്റോറിലെത്തിച്ച് സൂക്ഷിക്കുകയാണ് രീതി.
സേനയുടെ പഴയ ആയുധങ്ങൾ, സർക്കാർ ഓഫിസുകളിലെ പഴകിയ വാഹനങ്ങൾ തുടങ്ങിയ വിൽക്കുന്നതിന് മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപറേഷൻ ലിമിറ്റഡിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ഇ ലേലത്തിലൂടെ മാത്രമേ വിൽക്കാവൂ എന്നുമാണ് സർക്കാർ നിർദേശം.






