പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാർത്ഥികളുടെ ബൂത്തുകൾ സ്ഥാപിക്കുന്നത് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിൽ ബൂത്ത് സ്ഥാപിക്കുമ്പോൾ പോളിങ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലവും നഗരസഭാ മേഖലയിലെന്നാൽ 100 മീറ്റർ അകലവും പാലിക്കണമെന്നതാണ് പ്രധാന നിർദേശം. സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ അടങ്ങിയ ഒരു ബാനർ മാത്രം ബൂത്തില്‍ സ്ഥാപിക്കാം. ബൂത്ത് സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്.
പോളിങ് ദിനത്തിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ 200 മീറ്റർ പരിധിയിലും നഗരസഭാ മേഖലയിലെ 100 മീറ്റർ പരിധിയിലും വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല. കൂടാതെ ഒബ്സർവർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരെ ഒഴികെ മറ്റാരുടെയും മൊബൈൽ ഫോൺ പോളിങ് സ്റ്റേഷൻ അകത്ത് അനുവദിക്കില്ല.
അതേസമയം, രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും വോട്ടർമാരെ പോളിങ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹന സൗകര്യം ഒരുക്കുന്നത് നിരോധിതമാണ്. നേരിട്ടോ പരോക്ഷമായോ ഇത്തരത്തിലുള്ള സൗകര്യം ഒരുക്കുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.






