തിരുവനന്തപുരം: മുൻ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കോൺഗ്രസിൽ നിന്ന് പണം വാങ്ങി പരാജയപ്പെടുത്തി എന്നാരോപിച്ചാണ് പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വി വി രാജേഷിന്റെ വീടിന് മുന്നിലുമാണ് പ്രവർത്തകർ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
വിവിധ ആവശ്യങ്ങൾ രാജേഷിനെതിരെ ഉന്നയിച്ച് ബിജെപി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നതാണ് പോസ്റ്ററിൽ ആവശ്യങ്ങളിൽ ഒന്ന്. രണ്ടാം തവണയാണ് ഇത്തരത്തിൽ പോസ്റ്ററുകൾ രാജേഷിനെതിരെ ഉയരുന്നത്.






