ന്യൂഡൽഹി: എഐ ഉച്ചകോടിയുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നുമുള്ള ഗുരുതര ആരോപണവും പാർട്ടി ഉയർത്തിയിട്ടുണ്ട്.
ഇതിനിടെ, ഹിമാചലിൽ നിന്ന് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ 20 അംഗ ദില്ലി പോലീസ് സംഘത്തിനെതിരെ ഹിമാചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു നടപടിയെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും ഹിമാചൽ പൊലീസ് ആരോപിച്ചു. സംഭവത്തെ തുടർന്ന് ഇരു സംസ്ഥാന പൊലീസുകളും തമ്മിൽ തർക്കാവസ്ഥ നിലനിന്നു.
എഐ ഉച്ചകോടി വേദിയിൽ നടന്ന പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യത്തെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും, വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികൾ പിന്തുണ നൽകിയില്ലെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, 16 വർഷം മുൻപ് കോമൺവെൽത്ത് ഗെയിംസ് വേദിയിൽ അഴിമതി ആരോപണം ഉയർത്തി ബിജെപി നടത്തിയ പ്രതിഷേധം ഓർമ്മപ്പെടുത്തി പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകി.









