ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായിരുന്നു. വനിതകളെ ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാന്‍ മൗനം പാലിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം.
എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമ സംഘടനകള്‍ ഈ നടപടിയെ ‘വിവേചനപരം’ എന്ന് അപലപിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉള്‍പ്പെടെ ഒരു കാരണവശാലും വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ തീരുമാനത്തെ ന്യായീകരിക്കാനാവില്ലെന്ന് ഇരു സംഘടനകളും പറഞ്ഞു. അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത് മുംബൈയിലെ അഫ്ഗാനിസ്താന്റെ കോണ്‍സുല്‍ ജനറലാണെന്നും വാര്‍ത്താസമ്മേളനം നടന്ന അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.










