കേരളത്തിന്റെ വിപ്ലവസൂര്യൻ വിഎസ് അച്യുതാനന്ദന് അനുശോചനമറിയിക്കാൻ പതിനായിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 7.15-ഓടെയാണ് വിഎസിന്‍റെ മൃതദേഹം തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ 9 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തില്ല. ബാങ്കുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
പൊതു അവധി പ്രഖ്യാപിച്ചതിനാൽ മഹാത്മാഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പി.എസ്.സി ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് അറിയിപ്പുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജൂലൈ 25 വരെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ കാലയളവില്‍ സംസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.






