ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പുടിനെ ഭാരത് മണ്ഡപത്തിൽ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
പുടിന് നരേന്ദ്ര മോദി തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു. 2030ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കുക, വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, റെയിൽവേ, തുരങ്കനിർമാണ മേഖലകളിൽ സഹകരണം വർധിപ്പിക്കുക, ഉരുക്ക് മൂല്യശൃംഖല വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
റഷ്യൻ വിപണിയിലേക്കുള്ള ഇന്ത്യൻ വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രവേശനം കൂടുതൽ എളുപ്പമാക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കും. ബ്രഹ്മോസ് മിസൈലുകളുടെ നവീകരണം, ശേഷിക്കുന്ന എസ്-400 സംവിധാനങ്ങളുടെ വിതരണം, റഷ്യൻ എസ്യു-57 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നത് എന്നിവയും പ്രതിരോധ മേഖലയിലെ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് സൂചന.
ഉയർന്നതല പ്രതിനിധി സംഘത്തോടെയാണ് പുടിൻ ഇന്ത്യയിലെത്തിയത്. 2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്.
സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി.


