ദോഹ: ഗാസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തർ. യുദ്ധം മൂലം ഗുരുതരമായ ദുരിതം നേരിടുന്ന മേഖലയിൽ, ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വെടിനിർത്തലിനുള്ള ശ്രമങ്ങളെ തകർക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ ഈ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യു.എൻ പ്രമേയങ്ങളും ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നതിനെതിരെ, പ്രത്യേകിച്ച് പട്ടിണിയെ സാധാരണക്കാർക്കെതിരായ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ എതിർക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.






