വാഷിംഗ്ടൺ: വാഷിംഗ്ടൺ ആസ്ഥാനമായ റേഡിയോ സംപ്രേഷണ സ്ഥാപനം റേഡിയോ ഫ്രീ ഏഷ്യ പ്രവർത്തനം ചുരുക്കുന്നതായി റിപ്പോർട്ട്. വാർത്ത ഏജൻസികൾക്കും മറ്റ് മീഡിയ സ്ഥാപനങ്ങൾക്കും സർക്കാർ ഫണ്ട് നൽകുന്നത് നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് ആർ.എഫ്.എയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഫണ്ടിംഗ് കുറവിനെ തുടർന്ന് വാർത്താ സംപ്രേക്ഷണം നിർത്താനുള്ള തീരുമാനവുമാണ് സ്ഥാപനം എടുത്തിരിക്കുന്നത്.
1996-ൽ സ്വതന്ത്ര മാധ്യമ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ച ആർ.എഫ്.എ ഏഷ്യൻ ശ്രോതാക്കളെയാണ് പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. കുറച്ചുകാലമായി ചുരുങ്ങിയ ജീവനക്കാരുമായിട്ടാണ് ആർ.എഫ്.എയുടെ പ്രവർത്തനം
ആർ.എഫ്.എയ്ക്ക് പുറമെ റേഡിയോ ഫ്രീ യൂറോപ്പ്, വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയ മറ്റ് മീഡിയ സ്ഥാപനങ്ങളും സമാനമായ ഫണ്ടിംഗ് പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്. സർക്കാർ സഹായം തുടർന്നുനൽകുന്നത് അമേരിക്കൻ മൂലധനം ചോർന്നുപോകുന്നതിന് തുല്യമാണെന്ന ട്രംപിന്റെ നിലപാടാണ് ഈ സാഹചര്യത്തിന് പിന്നിൽ.
അടുത്ത ദിവസങ്ങളിൽ ആർ.എഫ്.എയുടെ വിദേശ ബ്യൂറോകളും അടച്ചുപൂട്ടുമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇതോടെ ഏഷ്യൻ പ്രദേശത്തെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തിരിച്ചടിയാകുമെന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്










