തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഇതിനകം തന്നെ ഹർജി പരിഗണിക്കുന്നതിനാൽ ഒരേസമയം രണ്ട് ഹർജികൾ നൽകിയത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്ന പ്രവൃത്തിയാണിതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.
അതേസമയം, സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിന്നു.
ജയിലിൽ പ്രവേശിപ്പിച്ച ശേഷം രാഹുൽ നിരാഹാര സമരത്തിലാണ്. മുമ്പ് മുൻകൂർ ജാമ്യ അപേക്ഷ തള്ളപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ പൂജപ്പുര ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.






