പാലക്കാട്: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പതിറ്റാണ്ടുകളായി ചെറുപലഹാരങ്ങളും ചായയും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി നാട്ടുകാരുടെ സ്നേഹം നേടിയിരുന്ന രാജേഷിന്റെ സ്വപ്നം സാക്ഷാത്കാരമായി. രാജേഷ് നമ്മളെ വിട്ടുപിരിഞ്ഞിട്ട് അധിക നാളുകളായിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ആഗ്രഹമായ പുതിയ കട യാഥാർത്ഥ്യമായി.
പഴയ കട പൊളിച്ചുമാറ്റേണ്ടി വരുമെന്നുറപ്പായ നാൾ മുതൽ തന്നെ പുതിയ താവളം ഒരുക്കാൻ രാജേഷിനൊപ്പം നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നടത്തിയ പരിശ്രമമാണ് പുതിയ കട സാക്ഷാത്കരിക്കാൻ വഴിയൊരുക്കിയത്. എന്നാൽ സ്വപ്നം പൂവണിയുന്നതിന് മുൻപേ രാജേഷ് വിടവാങ്ങുകയായിരുന്നു.
ഇപ്പോൾ രാജേഷിന്റെ മക്കളായ ധന്യയും വിജയശ്രീയും, ഭാര്യയും അനിയനും മറ്റ് സഹപ്രവർത്തകരും ചേർന്നാണ് പുതിയ തട്ടുകടയ്ക്ക് തുടക്കം കുറിച്ചത്. “എൻ്റെയും രാജേഷിൻ്റെയും സ്വപ്‌നക്കട” എന്ന ആത്മബന്ധം നിറഞ്ഞ ഓർമ്മകളോടെ ആരംഭിച്ച ഈ സംരംഭം നാട്ടുകാരുടെ ഹൃദയസ്പർശിയായ പിന്തുണയോടെയാണ് പ്രവർത്തനം തുടങ്ങിയത്. പുതിയ കടയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ നിർവഹിച്ചു. ചടങ്ങിൽ പ്രദേശവാസികളും സുഹൃത്തുക്കളും പങ്കെടുത്തു രാജേഷിന്റെ സ്മരണകൾ അനുസ്മരിച്ചു.




