തൃശൂർ: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസമന്ത്രി അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരമുണ്ടെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടുവരുന്നത് മത ഭീകരവാദ സംഘടനകളുടെ തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന് പിന്നിൽ യാതൊരു നിഷ്കളങ്കമായ ഉദ്ദേശ്യവുമില്ല, എന്നും അദ്ദേഹം ആരോപിച്ചു.
ക്രിസ്ത്യൻ മാനേജ്മെന്റിന്റെ സ്കൂളുകളിൽ ഹിജാബ് ധരിക്കണം, നിസ്‌കാരത്തിനായി പ്രത്യേക സ്ഥലമൊരുക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നവർ ബോധപൂർവമായ ഒരു തന്ത്രത്തിന്റെ ഭാഗമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മത ഭീകരവാദികൾ സ്പോൺസർ ചെയ്യുന്ന ചിലർ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ലീഗ് അടക്കമുള്ള സംഘടനകൾ ഭീകരവാദ സംഘടനകളുടെ അജണ്ടക്കുപിന്നാലെയാണ് പോകുന്നത്, എന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി യുഡിഎഫിനൊപ്പം നടക്കുകയാണെന്നും, ഹൈബി ഈഡന്റെ നിലപാട് ലജ്ജാജനകമാണെന്നും സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന് മുന്നിൽ പരസ്യമായി മുട്ടുമടക്കുകയാണ് കേരളത്തിലെ കോൺഗ്രസ് എംപിമാരും വിദ്യാഭ്യാസ മന്ത്രിയും, എന്നും അദ്ദേഹം വിമർശിച്ചു.
മൊല്ലാക്കന്മാരുടെ സ്കൂളുകളിൽ അവരുടെ മതവസ്ത്രങ്ങൾ ധരിച്ച് പോകട്ടെ, മറ്റുള്ളവരുടെ സ്കൂളുകളിൽ ആ ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നത് എന്തിനാണ്? ശബരിമല സീസണിൽ കുട്ടികൾ കറുപ്പുടുത്ത് സ്കൂളിൽ വരുന്നുണ്ടോ?” എന്നും സുരേന്ദ്രൻ ചോദിച്ചു.






