മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമർശനവുമായി ഓർഗനൈസർ എത്തിയത് . ”മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തി കൂടിയാണ് . ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ് എന്ന ഓർഗനൈസറിന്റെ ലേഖനത്തിൽ പറയുന്നു .
ജമാഅത്തെ ഇസ്ലാമി ഇതുവരെയും ഒരു സിനിമ നടന്മാരെയും ആദരിച്ചിട്ടില്ലായെന്നും ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന സംശയം ഉണ്ടെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു. അതേസമയം ഈ സംഭവം അനുചിതമാണെന്ന് പലരും വിശ്വസിക്കുന്നേന്നും മോഹന്‍ലാലിന്റെ ഓണററി സൈനിക പദവി പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം നേരത്തെയും മോഹൻലാലിനെതിരെ ഓർഗനൈസർ രംഗത്തെത്തിയിട്ടുണ്ട് . ഇസ്ലാമിക ഭീകരതയെ അനുകമ്പയോടെ ചിത്രീകരിക്കുന്ന സിനിമയാണ് എംപുരാന്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരെത്തെ ഓർഗനൈസർ രംഗത്തെത്തിയത്






