തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവർമാരിൽ ജെൻഡർ ബോധം വളർത്തുന്നതിനുമായി തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘സേഫ് ഓട്ടോ’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള തിരഞ്ഞെടുത്ത 80 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. . സ്ത്രീകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ബഹുമാനത്തോടെ സമീപിക്കണം എന്ന ബോധമാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നതിന്റെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക പോലീസിന്റെ മാത്രം ഉത്തരവാദിത്വമല്ല, സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സമൂഹത്തിൽ കൂടുതൽ വിശ്വാസവും ആദരവും ലഭിക്കുന്നതാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്വമുള്ള സമീപനം സ്വീകരിക്കുമ്പോൾ, നിയമപരമായും തൊഴിൽപരമായും ഡ്രൈവർമാർ കൂടുതൽ സുരക്ഷിതരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുമ്പോൾ മദ്യപാനം പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും, ഇത് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിലേക്ക് ഉടൻ വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 112 എന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പർ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹകരണം ആവശ്യപ്പെട്ട അദ്ദേഹം, തൃശൂർ റൂറൽ ജില്ലയെ സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും സുരക്ഷിതമായ ജില്ലയാക്കുന്നതിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പങ്ക് നിർണായകമാണെന്നും പറഞ്ഞു.
പരിപാടിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു. സ്വാഗതം പറഞ്ഞു. തൃശ്ശൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് സിനോജ് ടി.എസ്. അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അഡ്വ. അശ്വിൻ എ., ഡി.എൽ.എസ്.എ. തൃശൂർ – ജെൻഡർ സെൻസിറ്റൈസേഷൻ, സ്ത്രീ സുരക്ഷ, ഡ്രൈവർമാരുടെ നിയമബാധ്യതകൾ എന്നീ വിഷയങ്ങൾ അവതരിപ്പിച്ച് പരിശീലന സെഷൻ കൈകാര്യം ചെയ്തു.
പരിശീലനത്തിൽ പങ്കെടുത്ത വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ ശ. ഉഷയെ സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ബി. കൃഷ്ണകുമാർ ആദരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള 80 ഓട്ടോറിക്ഷ ഡ്രൈവർമാർ പരിശീലനത്തിൽ പങ്കെടുത്തു.




