കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ കൂട്ടത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ച കയ്യാങ്കളിയിൽ കലാശിച്ചു. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ പരസ്പ്പരം ഏറ്റുമുട്ടി. സംഭവത്തിൽ ഡിസിസി അന്വേഷണം പ്രഖ്യാപിച്ചു.
യോഗനിരീക്ഷകൻ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നാല് പേർ ഒരേ സീറ്റിലേക്ക് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തിയോടെ ചർച്ച കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷത്തിന് പിന്നാലെ നടക്കാവിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസിസി കെപിസിസിയെ സമീപിച്ചു.
ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ചൊല്ലിയും പൊട്ടിത്തെറി. മത-സാമുദായിക ബാലൻസിംഗ് ഉണ്ടായില്ലെന്ന് പരാതി ഉന്നയിക്കപ്പെട്ടു. പുതുപ്പാടി ഡിവിഷൻ സീറ്റ് കോൺഗ്രസ് വിറ്റെന്ന് ഒരു വിഭാഗത്തിന്റെ വിമർശനം ഉയർന്നു. കോഴിക്കോട് കോർപ്പറേഷൻ പിടിക്കുകയെന്ന വലിയ ദൗത്യവുമായി കോൺഗ്രസ് ഇറങ്ങുമ്പോഴാണ് നേതാക്കൾ തമ്മിലടി.
കോഴിക്കോട് കോർപ്പറേഷനിൽ 76ൽ 49 ഇടത്ത് മത്സരിക്കുന്ന കോൺഗ്രസ് സർപ്രൈസ് സ്ഥാനാർത്ഥികളെ പരീക്ഷിക്കാനാണ് നീക്കം. 2010 ലേതിന് സമാനമായുള്ള വിജയം ഇത്തവണയും ഉണ്ടാകുമെന്നും കോർപ്പറേഷൻ യുഡിഎഫ് പിടിച്ചടക്കും എന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. കോർപ്പറേഷനിൽ പരമാവധി സീറ്റുകളിൽ വിജയിച്ച് ഭരണം പിടിക്കുക, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്നിൽ പതിമൂന്നും നേടുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രവർത്തനം. ഇതിനിടെയാണ് ഡിസിസിയിൽ തന്നെ സീറ്റിനായുള്ള നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ.










