കൊല്ലം: സോളാർ കേസുമായി ബന്ധപ്പെട്ട കോടതിപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ് നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ഹർജിയിലെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കേസ് നടപടികൾ തുടരുന്നത്.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സ്റ്റാഫായിരുന്ന സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയുധമാക്കപ്പെടുമെന്നായിരുന്നു കോടതി നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജിയിലെ പ്രധാന വാദം.






