ഡമസ്കസ് : ഡമസ്‌കസിന്റെ പടിഞ്ഞാറ് മെസുസക്കടുത്തുള്ള പ്രാന്തപ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ സിറിയൻ രക്ഷാസേന ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 20 ഓളം കാറുകൾ തകർന്നിട്ടുണ്ട്.
ഇറാൻ റെവല്യൂഷനറി ഗാർഡുകൾ ഹിസ്ബുല്ലയുമായുള്ള കൂടിക്കാഴ്ചകൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തെയാണ് ഇസ്രായേൽ ലക്ഷ്യം വെച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചുറ്റുമുള്ള വീടുകൾക്ക് ഗുരുതര കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ഏഴ് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് സിറിയൻ സ്റ്റേറ്റ് മീഡിയ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഗോലാൻ കുന്നുകളുടെ ദിശയിൽ നിന്ന് വരുന്ന മൂന്ന് മിസൈലുകൾ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്. അതിനിടെ സിറിയയിലും ലെബനനിലും ഗസ്സയിലും ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ രഹിതമായ കൂട്ടക്കൊലകൾക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്.

