മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയുമായി കുടുംബം . കാടാമ്പുഴ സ്വദേശിയായ പതിമൂന്നുകാരനാണ് പരിക്കേറ്റത്. കാലിനും തോളെല്ലിനും പരുക്കേറ്റ വിദ്യാര്‍ത്ഥി വളാഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ചൊവ്വാഴ്ച വൈകുന്നേരമാണ് നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ കാടാമ്പുഴ ജാറത്തിങ്കലിൽ വിദ്യാർത്ഥിക്ക് നേരെയായിരുന്നു ആക്രമണം. സ്കൂളിൽ ഉണ്ടായ വാക്കേറ്റം ഒരാൾ വീട്ടിൽ പറഞ്ഞതിനെ തുടർന്ന് രക്ഷിതാവ് ഇടപെട്ടതാണ് പ്രശ്നം വഷളായത്.
കാടാമ്പുഴ തടംപറമ്പ് സ്വദേശിയായ സക്കീർ സ്കൂട്ടിയിൽ എത്തി കുട്ടിയെ മർദിച്ചെന്നാണ് ആരോപണം. സംഭവ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പിന്നാലെ ചെന്നുമാണ് വീണ്ടും മർദിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥിയുടെ അച്ഛൻ മുഹമ്മദാലി പറഞ്ഞു.
ഗുരുതരമായി മർദിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് കഠിന വകുപ്പുകൾ ചുമത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.






