പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ജനവാസ മേഖലയിൽ നടന്ന ഷെൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച സിവിലിയൻ മേഖലയിൽ തീവ്രവാദികൾ പ്രയോഗിച്ച മോർട്ടാർ ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ടുണ്ട്. സുരക്ഷാ സേന ഭീകരർക്കെതിരെ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്തവരും യുവാക്കളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ഹാംഗു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ കൂടുതൽ ചികിത്സയ്ക്കായി കൊഹാട്ട് ആശുപത്രിയിലേക്ക് മാറ്റി.
സർഗരി, ഷ്‌നാവാരി, ദുറാനി ബന്ദ എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറായി സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






