കൊച്ചി: കൊച്ചി പുറം കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ ഇന്ന് വിദഗ്ധ പരിശോധന. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘമാണ് ഇന്ന് മുതൽ അടിത്തട്ടിൽ പരിശോധന നടപടികൾ തുടങ്ങുന്നത്. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും, കപ്പൽ കമ്പനിയായ എംഎസ്‍സിയും ചേർന്നാണ് ദൗത്യം നടത്തുന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും. തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പൽ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പൽ മുങ്ങിയ മേഖല പൂർണമായും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.






