കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ ഒളിവിൽ പോയത് ദൂരപ്രദേശങ്ങളിലേക്കല്ലെന്ന നിഗമനത്തിൽ പൊലീസ്. പറവൂർ പാനായിക്കുളത്തെ വീട് പൂട്ടിപ്പോയ ഇവർ എറണാകുളം ജില്ലയിൽ തന്നെ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ ബന്ധുക്കളടക്കം താമസിക്കുന്ന പറവൂർ വെടിമറ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അന്യോഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വർഷങ്ങൾക്ക് മുൻപ് വെടിമറയിൽ നിന്ന് പാനായിക്കുളത്ത് വന്ന് താമസം ആരംഭിച്ചതാണ് റമീസിന്റെ കുടുംബം. എന്നാൽ ഇപ്പോഴും വെടിമറയിൽ ഇവർക്ക് അടുത്ത ബന്ധങ്ങളുണ്ട്. പാനായിക്കുളത്ത് കാര്യമായ സുഹൃത്തുക്കൾ ഇല്ലാതിരുന്ന റമീസിന് കൂടുതല്‍ അടുപ്പം വെടിമറയിലെ ബന്ധുക്കളായ യുവാക്കളോടായിരുന്നു. റമീസിന്റെ പിതാവ് റഹീമും മാതാവ് ഷെറിയും ഒളിവിൽ പോയതിനു പിന്നാലെ പൊലീസിന്റെ ആദ്യ അന്വേഷണം എത്തിയതും ഈ മേഖല കേന്ദ്രീകരിച്ചാണ്. ഇവിടെയുള്ള ബന്ധുക്കളുടെ വീടുകളും മറ്റും പൊലീസ് പരിശോധിച്ചിരുന്നു. ഇപ്പോഴും ഇവിടെ ഇടയ്ക്കിടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
തിങ്കളാഴ്ചയാണ് റമീസിന്റെ മാതാപിതാക്കള്‍ പാനായിക്കുളത്തെ വീട് വിട്ടതെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ചയോട് അടുത്തിട്ടും ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പാനായിക്കുളം ജംക്‌ഷനിലും ഇവിടെത്തന്നെ അധികം ദൂരെയല്ലാത്ത സ്ഥലത്തും റഹീം കോഴിക്കട നടത്തുന്നുണ്ട്. ഈ രണ്ടു കടകളും ബന്ധുക്കളുടെ മേൽനോട്ടത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ വച്ചാണ് കടകൾ പ്രവർത്തിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നു രാവിലെയും പൊലീസ് ഈ കടയിലെത്തിയിരുന്നു. പാനായിക്കുളത്തു നിന്ന് 4 കിലോമീറ്റർ അകലെയുള്ള മുപ്പത്തടം എന്ന സ്ഥലത്തുള്ള ഇറച്ചിക്കട പക്ഷേ അടച്ചിട്ടിരിക്കുകയാണ്.
ഈ മാസം ഒൻപതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാർഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തതോടെയാണ് ഇവർ ഒളിവിൽ പോയത്.






