കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. വെസ്റ്റിന്‍ഡീസിനെതിരെ അവസാനമായി കളിച്ച ടീമിനെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
പരിക്കിനെ തുടർന്ന് പുറത്തിരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തും അക്സർ പട്ടേലും പ്ലേയിംഗ് ഇലവനിൽ തിരിച്ചു വന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ധ്രുവ് ജുറെൽ നിലനിൽക്കുമ്പോൾ പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലെത്തി.
നാല് സ്പിന്നറും രണ്ട് പേസറുമായി ഇന്ത്യയാണ് മത്സരത്തിനിറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരാണ് സ്പിന്നർമാർ. യശസ്വി ജയ്സ്വാൾ, കെ. എൽ. രാഹുൽ എന്നിവരാണ് ഓപ്പണിംഗ് കൂട്ടുകെട്ട്. സായ് സുധർശൻ പുറത്തായിട്ടുണ്ട്.
ശുഭ്മാൻ ഗിൽ നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലും ബാറ്റിംഗ് ഏറ്റെടുക്കും. ദക്ഷിണാഫ്രിക്കൻ ഇലവനിൽ പേസർ കാഗിസോ റബാഡ ഇല്ല. പകരം കോർബിൻ ബോഷ് ടീമിൽ ഇടം നേടി. 2015ന് ശേഷം ഇന്ത്യയിൽ നടന്ന ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്ക ടോസ് നേടുന്ന ആദ്യ അവസരമാണ് ഇന്നത്തെ മത്സരം.






