കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് ഇത്തവണ രണ്ട് വ്യത്യസ്ത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ഡ്യൂട്ടി ചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (വി.എഫ്.സി.) സജ്ജമാക്കും. അതേസമയം, അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിങ് സെന്ററുകൾ (പി.വി.സി.) ഒരുക്കും. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന പഴയ സംവിധാനം ഇത്തവണ ഇല്ല.
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ
പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ഫോം 12 ഉപയോഗിച്ച് ഏപ്രിൽ 2 വരെ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാം. ഇവർക്കുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ ഡ്യൂട്ടി നൽകിയിരിക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ തന്നെ ഉണ്ടാകും. ഇതേ കേന്ദ്രങ്ങളിലാണ് രണ്ടാംഘട്ട പരിശീലനവും നടക്കുക. മാർച്ച് 31 മുതൽ ഏപ്രിൽ 8 വരെ ഇവിടങ്ങളിൽ വോട്ട് രേഖപ്പെടുത്താം. എല്ലാ നിയോജകമണ്ഡലങ്ങളിലും ഇത്തരം സെന്ററുകൾ ഉണ്ടായിരിക്കും.
ബാലറ്റ് പേപ്പറിലായിരിക്കും വോട്ട് രേഖപ്പെടുത്തേണ്ടത്. സാധാരണ പോളിങ് ബൂത്തിലെ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കും. വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡും ഇലക്ഷൻ ഡ്യൂട്ടി ഉത്തരവും നിർബന്ധമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള നോൺ-പോളിങ് ഓഫീസർമാർക്ക് (പോലീസ്, ഡ്രൈവർമാർ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ) വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ജില്ലാ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും.
പോസ്റ്റൽ വോട്ടിങ് സെന്ററുകൾ
അവശ്യസേവന വിഭാഗത്തിൽപ്പെട്ട (ആബ്സന്റീ വോട്ടേഴ്‌സ് – എസൻഷ്യൽ സർവീസ്) ജീവനക്കാർക്ക് അവരുടെ സ്വന്തം നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിങ് സെന്ററുകൾ ഒരുക്കും. മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ ഇവിടങ്ങളിൽ വോട്ട് ചെയ്യാം. രേഖപ്പെടുത്തിയ ബാലറ്റുകൾ സ്ട്രോങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിക്കും.
പോലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, റെയിൽവേ, കെ.എസ്.ആർ.ടി.സി., ബി.എസ്.എൻ.എൽ., കെ.എസ്.ഇ.ബി., തപാൽ വകുപ്പ് തുടങ്ങി 14 വിഭാഗങ്ങളിലെ ജീവനക്കാരാണ് അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്നത്.




