കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ.
കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ 11 നാണ് സമ്മേളനം.
തെരുവ് പട്ടിയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരി കൊല്ലം സ്വദേശിനിയായ നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഡോ.ടോണി ഫെർണാണ്ടസ്,തെരുവ് നായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി, ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ,എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ എന്നിവർ പ്രസംഗിക്കും.
തെരുവ് നായയുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളും കടിയേറ്റ വരും വാഹനാപകടത്തിലും മറ്റും പരിക്ക് പറ്റിയവരും അടക്കം നിരവധി പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമ്മളനത്തിൽ എത്തിച്ചേരും. സമ്മേളനത്തിൽ പങ്കെടുക്കുന്ന പട്ടി കടിയേറ്റ ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് യാത്രാ ചെലവിലേക്കായി 500 രൂപ വീതം നൽകുമെന്ന് തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9633361101 എന്ന നമ്പറിൽ ജനസേവയുമായി ബന്ധപ്പെടുക.










