താമരശേരി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ച നാല് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പുതുപ്പാടി ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഈ വിദ്യാർഥികളെ 14 ദിവസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചൊവ്വാഴ്ച് പരിശോധന നടത്തി. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണോ എന്നു വിലയിരുത്താൻ ഇന്ന് വിദ്യാർഥിയെ സ്വകാര്യ കണ്ണാശുപത്രിയിൽ പരിശോധനയ്ക്കും വിധേയനാക്കിയിട്ടുണ്ട്.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ സ്കൂകൂളിലെത്തിയത്. അതേസമയം, കുട്ടിക്കു സാരമായ പരിക്കേറ്റിട്ടും സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയില്ലെന്നും, സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.
സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമനടപടിക്കൊപ്പം നിൽക്കുമെന്നാണ് രക്ഷിതാക്കളെ അറിയിച്ചതെന്നും സ്ക്കൂൾ എച്ച്എം അറിയിച്ചു. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിനും താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനു വിശദമായ റിപ്പോർട്ട് നൽകി. വിദ്യാർത്ഥികൾ തമ്മിലുള്ള വാക് തർക്കമാണ് മർദനത്തിന് കാരണമായത്.






