പാലക്കാട്‍: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും അധ്യാപകരുടെയും സഹപാഠികളുടെയും കുട്ടിയുടെ രക്ഷിതാക്കളുടെയും മൊഴികൾ രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേസ് കുഴൽമന്ദം പൊലീസ് സ്റ്റേഷനാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സംഭവത്തിൽ ആരോപണവിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ ഫലം ലഭിക്കുന്നതുവരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സ്കൂൾ മാനേജർക്ക് നിർദ്ദേശം നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. ക്ലാസ് അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികൾ അയച്ച സന്ദേശങ്ങളെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.






