കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകളാണ് പരിശോധന നടത്തിയത്. ബന്ധപ്പെട്ട മന്ത്രിയുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു നടപടി.
പരിശോധനയിൽ ചില സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഭക്ഷണസാധനങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി.
തിയറ്ററുകളിൽ വിലവിവര പട്ടിക കൃത്യമായി പ്രദർശിപ്പിക്കാനും പ്രേക്ഷകർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനും സിവിൽ സപ്ലൈസ് അധികൃതർ നിർദേശം നൽകി. അതേസമയം, അളവ്-തൂക്ക ഉപകരണങ്ങളിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.












