പാലക്കാട്: ഷൊർണൂർ നഗരസഭ പരിധിയിൽ പ്രധാന കവലകളിൽ നിരീക്ഷണ ക്യാമറ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരം ഷൊർണൂർ നഗരസഭയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഷൊർണൂർ നഗരസഭ പരിധിയിലെ കുളപ്പുള്ളി, പൊതുവാൾ ജംക്ഷൻ, ബസ് സ്റ്റാൻഡ് പരിസരം, റെയിൽവേ സ്റ്റേഷൻ, എസ്എംപി ജംഗ്ഷൻ, കൊച്ചിപ്പാലത്തിന് സമീപം തുടങ്ങി തിരക്കുള്ള സ്ഥലങ്ങളിലും, പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ജംക്ഷനുകളിലുമാണ് ക്യാമറകൾ സ്ഥാപിക്കുക.
30 ലധികം ക്യാമറകളാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളിലൂടെ കുറ്റ ക്രിത്യങ്ങളെ തടയിടുക കൂടിയാണ് ലക്ഷ്യമിടുന്നത്. വ്യാപാരികളുടെ സഹായത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കാൻ ഒരുക്കുന്നത്. ഓരോ ക്യാമറകളും സ്ഥാപിക്കാനുള്ള തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഈ മാസം 29 ന് വ്യാപാരികളുമായി യോഗം ചേരും. ഷൊർണൂരിലേക്കുള്ള പ്രവേശന കവാടങ്ങളായ കൊച്ചിപ്പാലത്തിന് സമീപം, കുളപ്പുള്ളി ചുവന്ന ഗേറ്റ്, കൂനത്തറ ആശദീപം തുടങ്ങിയ ഭാഗങ്ങളിലും ക്യാമറകൾ ഉണ്ടാവും. ഇവ നിരീക്ഷിക്കുന്നതിന് നഗരസഭയിലും, പൊലീസ് സ്റ്റേഷനിലും പ്രത്യേക സംവിധാനം ഉണ്ടാകും.
സ്റ്റേഷനിൽ തന്നെ ഇരുന്ന് നഗരത്തിൽ നടക്കുന്ന സംഭവങ്ങൾ പൊലീസിനും ഇനി കാണാനാകും. ക്യാമറ സ്ഥാപിക്കാനുള്ള ആകെ ചെലവിൽ ഒരു വിഹിതം മാത്രമാണ് നഗരസഭ വഹിക്കുന്നത്. ബാക്കിയുള്ളവ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം. ഷൊർണൂർ നഗരസഭയിലെ ടൂറിസം കേന്ദ്രങ്ങളായ ഭാരതപ്പുഴയോരം പോലുള്ള സ്ഥലങ്ങളിലും ക്യാമറകണ്ണുകൾ ഉണ്ടാവും. ഞായറച്ചകളിൽ ഭാരതപ്പുഴയോരത്ത് ആളുകൾ കൂടുമ്പോൾ കവർച്ചകൾ വർധിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ടൂറിസം കേന്ദ്രങ്ങളും നിരീക്ഷണ വലയത്തിലാക്കുന്നത്.






