കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ നിലപാട് സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്തുപോയ ടി.കെ. ഗോവിന്ദന് തളിപ്പറമ്പ് മണ്ഡലത്തിൽ അട്ടിമറി വിജയം. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം സിറ്റിംഗ് എംഎൽഎ പി.കെ. ശ്യാമളയെ 12,627 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ടി.കെ. ഗോവിന്ദൻ 90,353 വോട്ടുകൾ നേടിയപ്പോൾ പി.കെ. ശ്യാമളയ്ക്ക് 77,726 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻ. ഹരിദാസ് 15,903 വോട്ടുകൾ നേടി.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയതോടെയാണ് ടി.കെ. ഗോവിന്ദൻ പാർട്ടിയിൽ നിന്ന് അകന്നത്. ഈ വിഷയത്തിൽ “കുലംകുത്തി” എന്ന പരാമർശവും പാർട്ടി വൃത്തങ്ങളിൽ നിന്ന് ഉണ്ടായിരുന്നു. പിന്നീട് കോൺഗ്രസിന്റെ പിന്തുണയോടെ അദ്ദേഹം മത്സര രംഗത്ത് ഇറങ്ങി.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ ടി.കെ. ഗോവിന്ദൻ, ശക്തമായ ജനപിന്തുണയോടെയാണ് വിജയം ഉറപ്പിച്ചത്. പ്രചാരണത്തിനിടെ ഉയർന്ന വിവാദങ്ങളും ആരോപണങ്ങളും തെരഞ്ഞെടുപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കി.
പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ശക്തികേന്ദ്രമായി കണക്കാക്കിയ തളിപ്പറമ്പിൽ ഉണ്ടായ ഈ ഫലം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 2016ൽ ജയിംസ് മാത്യു നേടിയ വലിയ ഭൂരിപക്ഷവും, 2021ലെ എൽഡിഎഫ് വിജയവും, പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച മേൽക്കൈയും മണ്ഡലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങൾ വ്യക്തമാക്കുന്നതാണ്.




